പഥികന്റെ കാൽപാട്



Wednesday, January 7, 2015

ഗാമയുടെ നാട്ടിൽ - മൂന്നാം ഭാഗം


ഒന്നും രണ്ടും ഭാഗങ്ങൾ ഇവിടെ

ഗാമയുടെ നാട്ടിൽ (ഒന്നാം ഭാഗം)

ഗാമയുടെ നാട്ടിൽ (രണ്ടാം ഭാഗം)



നഗരമദ്ധ്യത്തിൽ തന്നെയുള്ള കാസ്റ്റെലൊ ഡെ സാവോ ജോർജിലേക്ക് അഥവാ സെന്റ് ജോർജ് കാസിലിലേക്ക് ഹോട്ടലിൽ നിന്ന് അധികദൂരമില്ല. ഒരു കുന്നു കയറി മുകളിലെത്തണം കാസിലിലേക്ക്. കാസിലിലേക്കുള്ള ഇടുങ്ങിയ വഴി കരിങ്കല്ലു പാകിയിരിക്കുന്നു. 
സെന്റ് ജോർജ് കാസിൽ

2ആം നൂറ്റാണ്ടിലാണ് കുന്നിന്റെ മുകളിലായി ഈ കോട്ട പണിഞ്ഞത്. ആഫ്രിക്കയിൽ നിന്നും മദ്ധേഷ്യയിൽ നിന്നും മുസ്ലീം വിശ്വാസികളായ മൂറുകൾ ഇബീരിയ (സ്പെയിനും പോർച്ചുഗലും ഉൾപെട്ട പ്രദേശം) പിടിച്ചെടുത്തപ്പോൾ സെന്റ് ജോർജ് കോട്ടയും അവരുടെ ഭരണത്തിലായി. ഇസ്ലാമിക വാസ്തുവിദ്യപ്രകാരം മൂറുകൾ പണികഴിപ്പിച്ച ഭാഗങ്ങൾ ഇപ്പോഴും  സെന്റ് ജോർജ് കോട്ടയിലുണ്ട്.
തീ തുപ്പിയിരുന്ന കാലം

കോട്ടയും ലിസ്ബൺ നഗരവും മൂറുകളുടെ ഭരണത്തിൽ മുക്തമായത് 11ആം നൂറ്റാണ്ടിലെ കുരിശുയുദ്ധത്തെ തുടർന്നാണ്.ജറുസലേം പിടിച്ചെടുക്കാൻ പുറപ്പെട്ട വടക്കൻ യുറോപ്പിലെ പോരാളികളാണ് (Knights of templar) ചേർന്നാണ് മൂറുകളെ തുരത്തി ലിസ്ബൺ പിടിച്ചെടുത്തത്.

യൂറോപ്പ് മൂറുകളുടെ കീഴിൽ
കുരിശു യുദ്ധം




കുന്നു കയറി പകുതി ദൂരമെത്തുമ്പോൾ ലിസ്ബൺ കത്തീഡ്രൽ കാണാം.  കുരിശുയുദ്ധത്തിൽ പിടിച്ചെടുത്ത ഒരു മുസ്ലിം പള്ളിയാണത്രേ ഈ കത്തീഡ്രലായി മാറിയത്.കത്തീഡ്രലിനു മുകളിൽ കാസിലിലേക്ക് വാഹനസൌകര്യമില്ല.
കാറുകൾക്ക് പ്രവേശനമില്ലെങ്കിലും കാസിലിനടുത്തേക്ക് ട്രാം സർവീസുണ്ട്. പോർച്ചുഗൽ ടൂറിസ്റ്റുകൾക്കിടയിൽ പ്രശസ്തമായ ട്രാം 25. നഗരമദ്ധ്യത്തിലെ മിക്ക പ്രധാന കൌതുകങ്ങളുടെയും മുന്നിലൂടെ കടന്നു പോകുന്ന ഈ ട്രാം, ഗതാഗതക്കുരുക്കൊഴിവാക്കി നഗരം ചുറ്റാനെത്തുന്നവർക്കൊരനുഗ്രഹമാണ്.
പഴഞ്ചൻ ട്രാം

കാസിലിന്റെ കവാടത്തിലായി ഒരു സുവനീർ ഷോപ്പുണ്ട്. പോർച്ചുഗലിന്റെ പ്രതീകമായി നഗരത്തിലെവിടെയും കാണുന്ന വർണ്ണശബളമായ ഒരു കോഴിയെയാണ് സന്ദർശനത്തിന്റെ ഓർമ്മക്കായി സഞ്ചാരികൾ വാങ്ങിക്കൊണ്ടു പോകുന്നത്.. 
 തൂക്കുമരത്തിൽ നിന്ന് ഒരു നിരപരാധിയെ രക്ഷിച്ച വിദ്വാനാണ് റുസ്റ്റെർ ഓഫ് ബാർസെലോസ് എന്ന ഈ കോഴി. 
റുസ്റ്റെർ ഓഫ് ബാർസെലോസ്

ഒരിക്കൽ മോഷണക്കുറ്റം ആരോപിച്ച് നിരപരാധിയായ ഒരു നഗരവാസിയെ കോടതിയിൽ ഹാജരാക്കി. തനിക്ക് തൂക്കുമരം വിധിച്ച ജഡ്ജിയോട്.  മുന്നിലിരിക്കുന്ന പൊരിച്ച കോഴിയെക്കാട്ടി കുറ്റാരോപിതൻ പറഞ്ഞത്രേ.ഞാൻ നിരപരാധിയാണെങ്കിൽ എന്നെ തൂക്കിലേറ്റുമ്പോൾ ഈ പൊരിച്ച കോഴി കൂകും എന്ന്. ശിക്ഷ ഇളവുചെയ്തില്ലെങ്കിലും ജഡ്ജി ചിക്കൻ ഫ്രൈ തിന്നാതെ മാറ്റി വച്ചു. അടുത്ത ദിവസം വധശിക്ഷ നടപ്പാക്കുന്നതിനിടയിൽ കോഴി എണീറ്റ് പാടി എന്നും ജഡ്ജി ഓടിപ്പാഞ്ഞെത്തി കുരുക്കു മുറുകുന്നതിനു മുൻപ് നായകനെ രക്ഷിച്ചു എന്നുമാണ് കഥ.
കടയിലെ ഒരു ദൃശ്യം

പൊരിച്ച കോഴിയെ പറപ്പിക്കുന്ന വിദ്വാന്മാരുള്ള നാട്ടിൽ നിന്നും വരുന്ന നമ്മൾക്ക് കൂകിയ പൊരിച്ച കോഴി വലിയ കാര്യമൊന്നുമല്ലെങ്കിലും ഒരു സാമ്പിൾ വാങ്ങി വച്ചിട്ടുണ്ട്എന്നെങ്കിലും പ്രയോജനപ്പെട്ടാലോ..
പ്രൌഢമായ ഗതകാലം

നഗരവീക്ഷണമാണ് സെന്റ് ജോർജ് കാസിലിന്റെ ഏറ്റവും വലിയ ആകർഷണം. അറ്റ്ലാന്റിക്കിലേക്ക് ചേരുന്ന ടാഗസ് നദിയും നദിക്കു കുറുകേ ഉള്ള പാലങ്ങളും ബലേം ഗോപുരവും ജനനിബിഢമായ നഗരവീഥികളും കാസിലിൽ നിന്ന് നോക്കിക്കാണുന്നത് കൌതുകമാണ്.
അൽഫാമയിലെ കെട്ടിടങ്ങളുടെ മേൽക്കൂരകൾ താഴെ  ചുവന്ന കാർപറ്റ് വിരിച്ച പോലെ  താഴെയായി കാണാം. ലിസ്ബൺ റൂഫ്സ് എന്ന പേരിൽ ടൂറിസ്റ്റുകൾക്കിടയിൽ പ്രശസ്തമാണ് ഈ മേൽക്കൂരകൾ.
ലിസ്ബൺ റൂഫ്സ്

ആധുനിക ലിസ്ബണിന്റെ മുഖമായ പാർക്വെ ദസ് നകോസ്  (Parque das Nações Park of nations )  ആണ് അടുത്ത ലക്ഷ്യം..1998 ലിസ്ബണിൽ നടന്ന Expo98 നോടനുബന്ധിച്ച് നഗരം നവീകരിച്ചപ്പോഴാണ് പാർക്വെ ദസ് നകോസിന് ഈ പുതിയ മുഖം കൈവന്നത് .
Add caption


വാസ്കോ ഡ ഗാമയുടെ ഇന്ത്യൻ പര്യവേഷണത്തിന്റെ 500 വാർഷിക അനുസ്മരണാർത്ഥമാണ് 1998 ഇൽ ഒരു മെഗാ ലോകപ്രദർശനം ഒരുക്കിയത് . 155 രാജ്യങ്ങളിൽ നിന്നായി 1.10 കോടി ആളുകൾ എത്തിച്ചേർന്ന വമ്പൻ മേളയായിരുന്നത്രേ Expo98. ഒരു നഗരം തന്നെ പുതുക്കിപ്പണിഞ്ഞു നടത്തിയ വമ്പൻ മേള.,ഏതായാലും Expo98 കഴിഞ്ഞു 10-12 കൊല്ലമായപ്പോളേക്കും പോർച്ചുഗൽ പാപ്പരായി യൂറോപ്യൻ യൂണിയനു മുന്നിൽ കൈ നീട്ടി തുടങ്ങി എന്നതു വേറേ കഥ. 
മെട്രോ സ്റ്റേഷനു വെളിയിൽ
ഗരെ ഡൊ ഓറിയെന്റെ എന്ന മെട്രോ സ്റ്റേഷനു ചുറ്റുമായാണ് നഗരം വികസിപ്പിച്ചിരിക്കുന്നത്.  നഗരത്തിലെ ട്രാം സർവീസിനെക്കാൾ വൃത്തിയും വെടിപ്പുമുള്ളവയാണ് മെട്രൊ ട്രെയിനുകൾ. 

സ്റ്റേഷനു പുറത്തേക്കിറങ്ങുന്നത് ലിസ്ബണിലെ ഏറ്റവും വലിയ ഷോപ്പിങ് കോമ്പ്ലെക്സ് ആയ വാസ്കോ ഡ ഗാമ മാളിലേക്കാണ്. വിസ്താരത്തിലും ആധുനികതയിലും ജർമ്മനിയിലെ ഏതു മാളിനെയും കവച്ചു വയ്ക്കും വാസ്കൊ ഡ ഗാമ മാൾ. മിക്ക സാധനങ്ങൾക്കും ജർമ്മനിയെക്കാൾ വില കുറവുമാണ്. മാളിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തേക്ക് നടന്നു.
വാസ്കോ ഡ ഗാമ മാൾ

വാസ്കോ ഡ ഗാമ  മാളിൽ നിന്ന് വാസ്കോ ഡ ഗാമ ടവർ വരെ ടാഗസ് നദിക്കഭിമുഖമായുള്ള പാർക്കാണ് Parque das Nações. ഏല്ലാ ലോകരാജ്യങ്ങളുടെയും പതാകകളുള്ള കൊടിമരങ്ങൾ ഈ പാർക്കിലുണ്ട്. നടുക്ക് കീറി ചുറ്റിപ്പിണഞ്ഞ് പറക്കാനാകാതെ ഇന്ത്യയുടെ പതാകയും അവിടെ കണ്ടു.
Parque das Nações.

Expo98  ലെ യൂറോപ്യൻ പവലിയനായി ഒരു പായ്ക്കപ്പലിന്റെ മാതൃകയിലാണ് വാസ്കോ ഡ ഗാമ ടവർ രൂപകല്പന ചെയ്തിരിക്കുന്നത്. 120മീ ഉയരമുള്ള ഈ ഗോപുരമായിരുന്നു അടുത്തകാലം വരെ പോർച്ചുഗലിലെ ഏറ്റവും ഉയരമുള്ള കെട്ടിടം. 2009 മുതൽ ഈ ടവറിൽ ഒരു പഞ്ചനക്ഷത്രഹോട്ടൽ പ്രവർത്തിക്കുന്നു.
വാസ്കോ ഡ ഗാമ ടവർ,
വാസ്കോ ഡ ഗാമപാലം പുറകിലായി കാണാം

പാർക്വെ ദസ് നകോസ്  അവസാനിക്കുന്നത് യൂറൊപ്പിലെ ഏറ്റവും നീളം കൂടിയ പാലമായ വാസ്കോ ഡ ഗാമ ബ്രിഡ്ജിനു മുന്നിലാണ്. ടാഗസ് നദിയുടെ വീതികൂടിയ ഭാഗത്ത്ഇരുകരകളേയും ബന്ധിപ്പിക്കുന്നതാണ് 18 കിമീ നീളമുള്ള വാസ്കോ ഡ ഗാമ ബ്രിഡ്ജ്.





തിരികെ മടങ്ങാൻ സമയമായി. അലയാഴിക്കകലെയുള്ള  നാടുകൾ ചെന്നു കണ്ട് കീഴടക്കിയ യോദ്ധാക്കളുടെ ഗതകാലപ്രതാപം വിളിച്ചോതുന്ന കഥകളുമായി ടാഗസ് നദി ശാന്തമായി ഒഴുകുന്നു, പണവും ശക്തിയും വിജയങ്ങളും ഒന്നും സനാതനമല്ലെന്ന സത്യം ഓർമ്മിപ്പിച്ചു കൊണ്ട്.


പോർച്ചുഗലിനോട് വിട !
 
വിട, പോർച്ചുഗൽ !

Thursday, November 13, 2014

ഗാമയുടെ നാട്ടിൽ - രണ്ടാം ഭാഗം

അൽഗാർവെയിൽ നിന്ന് ലിസ്ബണിലേക്കു തിരിച്ചപ്പോൾ സമയം ഒൻപതു കഴിഞ്ഞു. വഴിയിൽ തിരക്ക് ലവലേശമില്ല. ഉന്നത നിലവാരമുള്ളവയാണ് റോഡുകൾ. 130 കിമി വേഗതാനിയന്ത്രണമുണ്ട്. ഇരുവശത്തും വരണ്ടുണങ്ങിയ പ്രകൃതി. വെള്ളമുള്ള അപൂർവ്വം സ്ഥലങ്ങളിൽ പച്ചപ്പും  കൃഷിയും കാണാം.

ലിസ്ബണിലേക്ക്

റോഡ് ടോൾ കണക്കാക്കാനായി ഒരു ട്രാൻസ്പോണ്ടർ കാറിൽ പിടിപ്പിച്ചു വച്ചിട്ടുണ്ട്. ഒരോ പ്രധാനറോഡിലേക്ക് കയറുമ്പോഴും ഈ ട്രാൻസ്പോണ്ടർ കീകീ അടിക്കുന്നുണ്ടായിരുന്നു. ഇതനുസരിച്ചാണത്രേ ടോൾ കണക്കാക്കുന്നത് (യാത്ര കഴിഞ്ഞെത്തിയപ്പോൽ 45€ റോഡ് ടോൾ ചാർജ് ചെയ്തെന്ന സന്ദേശം മൊബൈലിലെത്തി. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്).
ഇലക്ട്രോണിക് ടോൾ റോഡ് സൈൻ
 


വൻ നഗരത്തിന്റെ ലക്ഷണം കണ്ടു തുടങ്ങും ലിസ്ബണടുക്കുമ്പോൾ. കൂറ്റൻ പാലങ്ങളും ഫ്ലൈ ഓവറുകളും പെട്ടെന്ന് പെരുകി വന്ന വാഹനത്തിരക്കുമെല്ലാം ചേർന്ന് പോർച്ചുഗലിൽ അതുവരെ അനുഭവപ്പെടാത്ത നാഗരികസംസ്കാരത്തിന്റെ ലക്ഷണങ്ങൾ. റിയോ ഡി ജനൈറോ യിലെ ക്രിസ്തുദേവന്റെ ഒരു അനുകരണവും (ഇവിടെ) വഴിയിൽ കണ്ടു. പോർച്ചുഗലിന്റെ ജീവനാഡിയായ ടാഗസ് നദി (റിയോ ടെയോ എന്നു പോർച്ചുഗീസിൽ ) കടന്ന് നഗരത്തിലേക്ക് കടന്നു. യൂറോപ്പിലെ ഏറ്റവും വലിയ കടല്പാലമായ വാസ്കോഡഗാമ ബ്രിഡ്ജ് അല്പം അകലെയായി കാണാം.


രക്ഷകനായ യേശു (1959 ഇൽ തീർത്ത സ്തൂപം)
ആദ്യലക്ഷ്യം  ബെലേം ഗോപുരമാണ്. ടാഗസ് നദി അറ്റ്ലാന്റികിലേക്ക് പ്രവേശിക്കുന്ന അഴിമുഖത്താണ് ബെലേം ഗോപുരം. ശത്രുക്കൾ ടാഗസ് നദി വഴി കടന്നെത്തി രാജ്യം ആക്രമിക്കുന്നത് പ്രതിരോധിക്കാനാണ് 15ആം നൂറ്റാണ്ടിൽ ഈ കോട്ട പണിഞ്ഞത്. 


ബെലേം ഗോപുരം
കടലിലേക്ക് തിരിച്ചു വച്ചിരിക്കുന്ന പീരങ്കികളും യുദ്ധത്തടവുകാർക്കുൾല ജയിലും ഗോപുരത്തിനുള്ളിലായി കാണാം.. വലിപ്പത്തിലോ വാസ്തുവിദ്യയിലോ അൽഭുതകരം എന്നു വിശേഷിപ്പിക്കാവുന്ന ഒന്നും ബെലേം ഗോപുരത്തിനില്ല. എന്നാലും ചരിത്രപ്രാധാന്യത്താൽ ഈ ഗോപുരം UNESCO World Heritage List ഇൽ സ്ഥാനം പിടിച്ചിട്ടുണ്ട്.


കടലിലേക്ക് കണ്ണും നട്ട്

ബെലേം ഗോപുരത്തിന്റെ ഒരു ഭാഗത്ത് കടലിനഭിമുഖമായി ഒരു കാണ്ടാമൃഗത്തിന്റെ മുഖം കൊത്തി വച്ചിട്ടുണ്ട്. 1512ഇൽ ഇന്ത്യയിലെ പോർച്ചുഗീസ് കച്ചവടക്കാർ പോർച്ചുഗീസ് രാജാവിനു സമ്മാനിച്ചതാണ് ഗാണ്ഡ എന്നു പേരുള്ള ഈ കാണ്ടാമൃഗത്തെ. രണ്ടരമാസത്തെ കടൽ യാത്രയ്ക്കു ശേഷം ഈ ഒറ്റക്കൊമ്പൻ ബെലേമിലാണത്രേ കപ്പലിറങ്ങിയത്. ജീവിതത്തിലാദ്യമായി കാണുന്ന വിചിത്രമൃഗത്തെ അൽഭുതാദരങ്ങളോടെയാണ് പോർച്ചുഗീസുകാർ വരവേറ്റത്. കണ്ണുകുളിർക്കെ കണ്ട ശേഷം പോർച്ചുഗീസ് രാജാവ് പോപ്പിനു കാഴ്ചവയ്ക്കാനായി ഗാൻഡയെ റോമിലേക്കയച്ചെന്നും യാത്രാമദ്ധ്യേ കടത്ക്ഷോഭത്തിൽ കപ്പൽ മുങ്ങിയെന്നുമാണ് കഥ. കപ്പലിന്റെ ഡെക്കിൽ ചങ്ങലകൊണ്ട് കെട്ടിയിട്ടിരുന്ന ഒറ്റക്കൊമ്പൻ രക്ഷപ്പെടാനാകാതെ കപ്പലിനൊപ്പം മുങ്ങിത്താണു.


ഏതായാലും ഗാണ്ഡയോടുള്ള ആദരസൂചകമായി അന്ന് പണിതു കൊണ്ടിരുന്ന ബെലേം ഗോപുരത്തിൽ ഒറ്റക്കൊമ്പന്റെ ഒരു ശില്പം വയ്ക്കാൻ തീരുമാനമായി. ശില്പമുണ്ടാക്കാനായി ഗാൻഡയുടെ പടം വരച്ച് ജർമ്മൻ ശില്പിയായ അൽബ്രെഹ്റ്റ് ഡുറെറിനയച്ചു കൊടുത്തത്രേ.അങ്ങനെ ഒരു തവണപോലും കാണ്ടാമൃഗത്തെ കണ്ടിട്ടില്ലാത്ത അൽബ്രെഹ്റ്റ് ഡുറെർ നിർമ്മിച്ച ശില്പമാണ് ഇന്ന് ബെലെം ഗോപുരത്തിലുള്ളത്.


ഗാണ്ഡ ചിത്രകാരന്റെ ഭാവനയിൽ.
കടലിനഭിമുഖമായി നിൽക്കുന്ന ഗാൻഡയെക്കാണാൻ ഗോപുരത്തിൽ നിന്നും പറ്റില്ല. ഗാണ്ഡ നിൽക്കുന്ന സ്ഥാനത്ത് ഒരു ചിത്രവും അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്.

ഗാണ്ഡ കടലിൽ നിന്നുള്ള വീക്ഷണം (ചിത്രം വിക്കിയിൽ നിന്ന് ചൂണ്ടിയത്)

ബെലേം ഗോപുരത്തിൽ നിന്നിറങ്ങി ടാഗസ് നദീതീരത്തു കൂടി നടന്നാൽ ഡിസ്കവറി ടവറിലെത്തും. കടലുകൾ കടന്ന് പോർച്ചുഗലിനു ലോകഭൂപടത്തിൽ ഗണ്യമായ ഒരിടം നേടിക്കൊടുത്ത നാവികരുടെ സ്മരണയ്ക്കായി 1958 ലാണ് ഡിസ്കവറി ടവർ പണികഴിപ്പിച്ചത്.


ഡിസ്കവറി ടവർ - ബെലേം ഗോപുരത്തിൽ നിന്നുള്ള കാഴ്ച
ഡിസ്കവറി ടവറിനു മുന്നിലായി നിരവധി പേർ ടാഗസ് നദിയിലേക്ക് ചൂണ്ടവീശിയിരിക്കുന്നു. അതിൽ ഒരു വിദ്വാൻ മീൻ പിടിച്ചിട്ട് തിരികെ നദിയിലേക്കെറിയുന്നതു കണ്ടു. ഒരു വിനോദമെന്നാണ് ആദ്യം കരുതിയത്. തരം കിട്ടിയപ്പോൾ അടുത്തു പോയി ചോദിച്ചു..കിട്ടിയത് തീരെ ചെറുതായതു കൊണ്ടാണത്രേ കടലിലേക്കെറിയുന്നത്.


വലയെറിഞ്ഞ്
ഡിസ്കവറി ടവറിനു മുന്നിലുള്ള റോഡുമുറിച്ചുകടന്നാൽ സെന്റ് ജെറോണിമസ് മൊണാസ്റ്റ്രിയിലെത്താം. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു തലേന്ന് ഒരു രാത്രി മുഴുവൻ വാസ്കൊ ഡ ഗാമയും അനുയായികളും ഇവിടെയിരുന്ന് പ്രാർത്ഥിച്ചെന്നാണു കഥ. മോണാസ്റ്റ്രിയോട് ചേർന്നുള്ള സാന്താ മരിയാ കത്തീഡ്രലിലാണ് ഗാമ അന്ത്യ വിശ്രമം കൊള്ളുന്നത്.


സെന്റ് ജെറോണിമസ് മൊണാസ്റ്റ്രി
പള്ളിക്കകത്ത് കുറേ ചുറ്റി നടന്നിട്ടും ഗാമയെ കാണാൻ കഴിഞ്ഞില്ല. കുട്ടികളെയും കൊണ്ട് സ്റ്റഡി ടൂറിനെത്തിയ സുന്ദരിയായ ഒരു ടീച്ചറെ തടഞ്ഞു നിർത്തി  ഗാമയുടെ ശവകുടീരം എവിടെയാണെന്നറിയാമോ എന്നു ചോദിച്ചു.ടീച്ചർ സങ്കടത്തോടെ കൈ മലർത്തിക്കാണിച്ചു. അവസാനം ചുറ്റി നടന്ന് ടോംബിനടുത്തെതാറായപ്പോൾ ടീച്ചർ ഓടിക്കിതച്ച് മുന്നിലെത്തി ഗാമയെ ചൂണ്ടിക്കാണിച്ചു തന്നു. ടീച്ചറാണെങ്കിലും പുള്ളിക്കാരിക്ക് എല്ലാമൊന്നും അറിയില്ലത്രേ !!!
വാസ്കോ ഡ ഗാമ ഇവിടെയുറങ്ങുന്നു
ഒരു കൂറ്റൻ മാർബിൾ പേടകത്തിലാണ് ഗാമ അന്ത്യവിശ്രമം കോള്ളുന്നത്. പോർച്ചുഗലിനു സമുദ്രാധിപത്യം സ്ഥാപിക്കാൻ ഗാമ നൽകിയ സംഭാവനകളെക്കുറിച്ചുള്ള ഫലകം അടുത്തായി പ്രദർശിപ്പിച്ചിട്ടുണ്ട്.


 വാസ്കോ ഡ ഗാമ – പുതിയ തലമുറയ്ക്ക്
പോർച്ചുഗലിന്റെ ചരിത്രവും വാസ്തുവിദ്യകളും ലോകമെമ്പാടുമുള്ള പോർച്ചുഗീസ് കോളനികളിൽ നിന്ന് ലിസ്ബണിലെത്തിയ പ്രദർശനവസ്തുക്കളുമാണ് സെന്റ് ജെറോണിമസ് മൊണാസ്റ്റ്രിയിൽ. മോണാസ്റ്റ്രിയുടെ പ്രൌഢഗംഭീരമായ ബാഹ്യവീക്ഷണമല്ലാതെ അകത്തെ പ്രദർശനവസ്തുക്കളിൽ വലിയ കൌതുകമൊന്നും തോന്നിയില്ല.
സെന്റ് ജെറോണിമസ് മൊണാസ്റ്റ്രി ഉൾവശം

മൊണാസ്റ്റ്രിയിൽ നിന്ന് നഗരമദ്ധ്യത്തേക്ക് തിരിച്ചു. ഇടുങ്ങിയ വഴികളും പഴഞ്ചൻ കെട്ടിടങ്ങളുമൊക്കെയായി നഷ്ടപ്രതാപത്തിന്റെ ലുക്കും ഫീലും തരുന്നതാണ് ലിസ്ബൺ നഗരം. കൊളോണിയൽ ഭരണത്തിന്റെ ബാക്കിപത്രമെന്നോണം നാനാവർണ്ണക്കാരായ ജനങ്ങളെ നഗരത്തിലെങ്ങും കാണാം. 1962ഇൽ ഇന്ത്യ ഗോവ പിടിച്ചെടുത്തപ്പോൾ  എല്ലാ ഗോവക്കാർക്കും പോർച്ചുഗൽ പൌരത്വം നൽകിയിരുന്നത്രേ. അങ്ങനെ കുടിയേറിയ ഇന്ത്യക്കാർ ധാരാളമുണ്ട്.
നഗരഹൃദയത്തിലെ അൽഫാമാ പ്രവിശ്യയിലാണ് താമസം ശരിയാക്കിയിരുന്നത്. ഹോട്ടലിനടുത്ത് ഒരു പാർക്കിംഗ് സ്ഥലം കണ്ടുപിടിക്കാൻ നന്നേ പണിപ്പെട്ടു. റൂമിലെത്തി കുളിച്ച് വീണ്ടും പുറത്തേക്കിറങ്ങിയപ്പോൾ സമയം 10 മണി. നിശാചാരികൾക്ക് നഗരം ഉണർന്നു വരുന്നതേ ഉള്ളൂ. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടന്നുവന്ന മത്സ്യഭക്ഷണം ഒന്നു മാറ്റിപ്പിടിപ്പിക്കാം എന്നോർത്തു. പോർച്ചുഗീസ് സ്പ്ഷ്യൽ പിരിപിരി ചിക്കന് ഓർഡർ കൊടുത്തു.


പിരിപിരി ചിക്കൻ
പോർച്ചുഗീസുകാർ ആഫ്രിക്കൻ കോളനികളിൽ നിന്ന് ഇറക്കുമതി ചെയ്ത മുളകാണ് പിരിപിരി. നമ്മൾ പുട്ടിനു പീര ചേർക്കുന്നതുപോലെ എല്ലാ പോർച്ചുഗീസ് എക്സോട്ടിക് വിഭവങ്ങളിലും പിരിപിരി അവിഭാജ്യഘടകമാണ്.


നഗരരാത്രി

ഭക്ഷണം കഴിഞ്ഞ് അർദ്ധരാത്രി തിരികെ റൂമിലെത്തിയപ്പോഴും നഗരം ഉറങ്ങിയിട്ടില്ല. അടുത്ത ഡിസ്കോതീക്കുകളിൽ നിന്നുയർന്നു കേൾക്കുന്ന ദ്രുതസംഗീതത്തിന്റെ അകമ്പടിയോടെ കണ്ണുകളടച്ചു.



                                                                           
                                                                                                                                               (തുടരും )